ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തിന്റെയും അനുമതിയെ ആശ്രയിച്ചിട്ടില്ലെന്നു കേന്ദ്രസർക്കാർ. ഈ മാസം പോലും ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും റഷ്യ ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ വിതരണക്കാരാണെന്നും കേന്ദ്രസർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞു.
റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി ഇന്ത്യക്ക് 30 ദിവസത്തേക്ക് ഇളവ് അനുവദിച്ചതായുള്ള അമേരിക്കയുടെ പ്രസ്താവനയ്ക്കെതിരേ ഇന്ത്യയിൽ വലിയ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണു കേന്ദ്രത്തിന്റെ വിശദീകരണം.
ഇറാൻ -യുഎസ്- ഇസ്രയേൽ യുദ്ധം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെട്ടതിനാൽ ഏറ്റവും മത്സരാധിഷ്ഠിത വില വാഗ്ദാനം ചെയ്യുന്ന ഏതൊരു സ്രോതസിൽനിന്നും ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുമെന്ന് കേന്ദ്രം അറിയിച്ചു.
ഹോർമുസ് കടൽ റൂട്ടിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിലും ഇന്ത്യയുടെ ഊർജ വിതരണം സുരക്ഷിതവും സുസ്ഥിരവുമായി തുടരുന്നു. ഒന്നിലധികം ബദൽ വിതരണ മാർഗങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യ എണ്ണസ്രോതസുകളെ വൈവിധ്യവത്കരിച്ചു.
നിലവിൽ 27 മുതൽ 40 വരെ രാജ്യങ്ങളിൽനിന്നു അസംസ്കൃത എണ്ണ വാങ്ങുന്നുണ്ട്. ദേശീയ താത്പര്യം മുൻനിർത്തി ഏറ്റവും മത്സരാധിഷ്ഠിത നിരക്കുകൾ ലഭ്യമായിടത്തുനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുവെന്നും കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
ഏഴ്-എട്ട് ആഴ്ചയിലേക്ക് എണ്ണ സംഭരിച്ചിട്ടുണ്ട്
ഹ്രസ്വകാല തടസങ്ങൾ കൈകാര്യം ചെയ്യാൻ 250 ദശലക്ഷം ബാരലിലധികം അസംസ്കൃത എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും ഇന്ത്യ സംഭരിച്ചിട്ടുണ്ടെന്ന് പത്രക്കുറിപ്പിൽ വിശദീകരിച്ചു. ഏഴോ എട്ടോ ആഴ്ചത്തെ ഉപഭോഗത്തിനു തുല്യമായ ബഫർ സ്റ്റോക്കാണിത്. ഇന്ത്യയുടെ മൊത്തം എണ്ണശുദ്ധീകരണശേഷി പ്രതിവർഷം 258 ദശലക്ഷം മെട്രിക് ടണ് ആണെന്നും ഇതു നിലവിലെ ആഭ്യന്തര ആവശ്യകതയേക്കാൾ കൂടുതലാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
എന്നാൽ, ഗാർഹിക-പാചകവാതക സിലിണ്ടറുകളുടെ വില രാജ്യത്താകെ ഇന്നലെ ഏഴു ശതമാനം വർധിപ്പിച്ചത് വിപണിയിൽ ആശങ്ക ഉയർത്തി. ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി വാങ്ങുന്ന രാജ്യമാണ് ഇന്ത്യ.
ഇന്ത്യയിൽ വിതരണം ചെയ്യുന്ന പാചകവാതകത്തിന്റെ 90 ശതമാനത്തിലധികവും പശ്ചിമേഷ്യയിൽനിന്നാണു വാങ്ങുന്നതെന്ന് ഡാറ്റാ ഇന്റലിജൻസ് സ്ഥാപനമായ കെപ്ലർ പറയുന്നു.